മണ്ണിൽ നിന്നും സുഗന്ധം മുഴുവൻ വാറ്റിയെടുത്ത് പുറത്തെത്താൻ ഏതാണ്ട് ആറേഴുമണിക്കൂർ എടുക്കും.
പുതുമഴയുടെ മണം, മിക്കവർക്കും വലിയ ഇഷ്ടമാണ്. ഈ മണത്തിന്റെ പേരാണ് പെട്രികോർ (Petrichor). മണ്ണിൽ ഉള്ള ചില ബാക്ടീരിയകൾ വരണ്ടകാലത്ത് ചത്തുപോകുമ്പോൾ അവ പുറത്തുവിടുന്ന ഒരിനം സംയുക്തത്തെ ജിയോസ്മിൻ (Geosmin) എന്നാണ് വിളിക്കുന്നത്. മഴവെള്ളം വീഴുമ്പോൾ മാത്രമേ ജിയോസ്മിൻ മണ്ണിൽനിന്നും അന്തരീക്ഷത്തിലേക്കെത്തുകയുള്ളൂ. ജിയോസ്മിൻ വെള്ളവുമായിച്ചേരുമ്പോൾ ഉണ്ടാകുന്ന മണമാണ് പെട്രികോർ. മനുഷ്യർക്ക് മണ്ണിന്റെ ഈ മണം പ്രിയപ്പെട്ടതാണ്. ഇക്കാര്യം ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനുമുൻപേ ഇതെക്കുറിച്ച് അറിവുള്ളവർ ഉണ്ടായിരുന്നു. അവർ അതിനെപ്പിടിച്ച് കുപ്പിയിലാക്കുകയും ചെയ്തിരുന്നു.
അവിടെയുള്ള പതിനഞ്ച് ലക്ഷം ജനങ്ങളിൽ പകുതിയോളം പേരും ഈ വ്യവസായവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.
ആഗ്രയ്ക്കും ലക്നൗവിനും ഇടയ്ക്ക് ഗംഗാനദിക്കരയിലുള്ള ഒരു നഗരമാണ് കനൗജ്. ഏഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചുകൊണ്ടിരുന്ന ഹർഷവർദ്ധനന്റെ കാലം മുതൽ സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമാണ് കനൗജ്. 300 വർഷത്തോളം ഇന്ത്യ ഭരിച്ച മുഗൾചക്രവർത്തിമാർക്ക് ഇവിടത്തെ സുഗന്ധങ്ങൾ വളരെ പ്രിയങ്കരമായിരുന്നു. 1300 വർഷങ്ങളായി കനൗജിലെ സുഗന്ധദ്രവ്യനിർമാണം ഇന്നും തുടരുകയാണ്. അവിടെയുള്ള പതിനഞ്ച് ലക്ഷം ജനങ്ങളിൽ പകുതിയോളം പേരും ഈ വ്യവസായവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.
രാവിലെത്തന്നെ കർഷകർ റോസ്, മുല്ല, ചെമ്പകം, ഗന്ധരാജൻ തുടങ്ങി നിരവധി പുഷ്പങ്ങൾ ശേഖരിക്കുന്നു. കനൗജിലെ ഇരുനൂറോളം സുഗന്ധദ്രവ്യവ്യവസായകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ഈ പൂക്കൾ വലിയ ചെമ്പുപാത്രങ്ങളിൽ വെള്ളത്തിൽ പുഴുങ്ങി സത്ത് മുളങ്കുഴലുകളിൽക്കൂടി പുറത്തെത്തിക്കുന്നു. ചന്ദനത്തൈലവുമായി കലർത്തുന്ന ഈ ദ്രാവകം ഒട്ടകത്തോൽകൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ സംഭരിച്ചുസൂക്ഷിക്കുമ്പോൾ ഇവയിലെ സുഗന്ധം ബാക്കി നിർത്തി അധികജലം ബാഷ്പീകരിച്ചുപോകുന്നു. ഇന്നും ആധുനികയന്ത്രങ്ങളുടെ സാഹായമൊന്നും കൂടാതെയാണ് ഇവിടത്തെ അത്തർ നിർമ്മാണം.
ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യം പൂക്കൾ കൊണ്ടുണ്ടാക്കുന്ന അത്തറുകളല്ല. മണ്ണിന്റെ മണമുള്ള സുഗന്ധദ്രവ്യം അവർ ഉണ്ടാക്കുന്നുണ്ട്. ഇതിനായി ചെമ്പുപാത്രങ്ങളിലേക്ക് ഉണക്കിയ മൺകട്ടകൾ ഇടുന്നു, അടുത്തുള്ള കുളങ്ങളിൽ നിന്നുമുള്ള വെള്ളവും കലർത്തി പാത്രങ്ങൾ കളിമണ്ണുകൊണ്ട് ഭദ്രമായി അടയ്ക്കുന്നു. മണ്ണിൽ നിന്നും സുഗന്ധം മുഴുവൻ വാറ്റിയെടുത്ത് പുറത്തെത്താൻ ഏതാണ്ട് ആറേഴുമണിക്കൂർ എടുക്കും.
ഇവിടുന്നു ലഭിക്കുന്ന ശുദ്ധമായ സുഗന്ധദ്രവ്യങ്ങൾക്ക് വിലകൂടുതലാണ്, ഇതിന്റെ പത്തിലൊന്നുവിലയ്ക്കു ലഭിക്കുന്ന ആൾക്കൊഹോൾ കലർന്ന കൃത്രിമമായ അത്തറുകൾ ഇവിടുത്തെ വ്യവസായത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ഓൺലൈൻ മാർക്കറ്റുകളിൽക്കൂടി ശുദ്ധമായ അത്തറിന്റെ ആവശ്യക്കാരെ ഇവർ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.